ഏവിയേഷൻ രംഗത്തുനിന്ന് നാലുവർഷത്തോളം പ്രവർത്തിച്ച ശേഷം,അവിടെനിന്ന് മോഡലിംഗ് രംഗത്തേക്കും അതുവഴി സീരിയൽ രംഗത്തേക്കും കടന്നുവന്ന യുവ നടിയാണ് തൻവി എസ് രവീന്ദ്രൻ. ഇപ്പോൾ ഫ്ലോവേർസ് ചാനലിലെ ടമാർ പഠാർ എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്കെല്ലാം പ്രിയങ്കരിയായ് മാറുകയാണ് തൻവി. അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിൽ,കാസർഗോട്ടെ ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചതും വളർന്നത്. അവിടെ നിന്ന് ഇപ്പോൾ നമ്മൾ കാണുന്ന തൻവിയിലേക്കുള്ള മാറ്റം ചില നിശ്ചയദാർഢ്യങ്ങളുടെ ഫലമായിട്ടാണ്. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസമാക്കിയ തൻവി,തന്റെ വളർച്ചകളുടെ ആദ്യപടിയായ ഉദ്യോഗജീവിതം ആരംഭിക്കുന്നത് പതിനെട്ടാം വയസിലാണ്. ഏവിയേഷൻ കോഴ്സ് പഠിച്ച് കഴിഞ്ഞ ശേഷം എയർ ഇന്ത്യ സാറ്റ്സ് എന്ന കമ്പനിയിൽ, എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി തുടങ്ങി. സപ്ത ഭാഷ സംഗമ ഭൂമി എന്നറിയപ്പെടുന്ന കാസർഗോഡിൽ നിന്നും പ്രൊഫഷണൽ ലൈഫിലേക്ക് കയറിയപ്പോൾ,സംസാര ശൈലി വിലങ്ങുതടിയായി മാറി. പക്ഷെ സ്വന്തം കഠിന പരിശ്രമത്തിലൂടെ അതെല്ലാം മാറ്റിയെടുത്താണ് പ്രതിസന്ധി പരിഹരിച്ചത്. ഒരു ദിവസം ആയിരത്തോളം വരുന്ന വൈമാനിക യാത്രികരോട് ഇടപഴകേണ്ടി വന്ന തൻവി ഒരുപാട് ജീവിതാനുഭങ്ങൾ നേടിയെടുത്തു. സ്കൂൾ കാലഘട്ടത്തിൽ സംഗീതം, ചിത്രകല, നാടകം തുടങ്ങിയ കലാ രംഗങ്ങളിൽ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. കാസർഗോട്ടെ ആ കുഞ്ഞു ഗ്രാമത്തിൽ ഒരുപാട് സിനിമകൾ കണ്ട് വളരുകയും,പിന്നീട് അതുതന്നെ പ്രചോദനം നൽകി ഇപ്പോൾ അഭിനയ സ്വപ്‌നങ്ങളിലേക്ക് നയിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു സാധാരണ ഡിഗ്രി പഠിച്ച് കല്യാണം കഴിച്ച് പോകുക എന്ന നാട്ടിലെ സ്ഥിരം കാലപരിപാടി വിട്ട്, ആ പെൺകുട്ടി പുറത്ത് പോയി പഠിക്കാനും, തിരുവനന്തപുരത്ത് ജോലി നേടാനുമൊക്കെ സഹായിച്ചത് മാതാപിതാക്കളുടെ പിന്തുണയും സ്വന്തം ആത്മവിശ്വാസവുമാണ്.
എയർപോർട്ട് ജോലിക്കിടയിൽ കിട്ടിയ മോഡലിംഗ് അവസരത്തിന് ലഭിച്ച പ്രശംസകൾ പിന്നീടങ്ങോട്ട് വഴികൾ തുറന്നു. മൂന്നുമണി എന്ന സീരിയലിൽ അഭിനയിക്കുകയും അതിലെ മികച്ച പ്രകടനത്തിന് ശേഷം രാത്രിമഴ, പരസ്പരം തുടങ്ങിയ സീരിയലുകളിൽ ഒരുപിടി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. രാത്രി മഴയിലെ രേവതി എന്ന കഥാപാത്രം നല്ലൊരു വഴിത്തിരിവായിരുന്നു. ഈ രേവതി ഒരു സീരിയൽ സന്ദർഭത്തിൽ നായികയായ ശ്രീകലയെ ഉപദ്രവിച്ചതിന്റെ പേരിൽ, യഥാർത്ഥ ജീവിതത്തിൽ ഒരമ്മൂമ്മ തൻവിയുടെ കൈ പിടിച്ച് തിരിച്ചിട്ടുണ്ട്. പക്ഷെ തന്റെ അഭിനയം അത്രത്തോളം അവരിലേക്കെത്തിയല്ലോ എന്നാണ് തൻവി ചിന്തിച്ചത്. ഇപ്പോൾ ടമാർ പഠാറിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ തൻവിക്കായ് കാത്തിരിക്കുന്നുണ്ട്. ജീവിതത്തിൽ ഒതുങ്ങിക്കൂടാതെ സാഹചര്യങ്ങളുടെ തളച്ചിടലുകൾ മാറ്റിവെച്ച്,മാതാപിതാക്കളുടെ അനുവാദത്തോടെ തുടങ്ങിയ ജീവിതം എല്ലാവർക്കും നല്ലൊരു മാതൃകയാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ സ്വപ്നങ്ങളെ എങ്ങനെ പിന്തുടരണമെന്നത്തിന് തൻവി നല്ലൊരു ഉദാഹരണമാണ്.
0 Comments