ജൂലൈ ആദ്യം കൊവിഡ് ബാധിതയായ നടി സുമലത രോഗമുക്തയായിരിക്കുകയാണ്. കൊവിഡ് കാലം അത്ര സുഖകരമായിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് സുമലതയിപ്പോൾ. ആശുപത്രിയിൽ അഡ്മിറ്റ് ആകാതെ മരുന്നുകളുമായി വീട്ടിൽ തന്നെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു സുമലത.
‘രാജ്യത്തിന് വേണ്ടിയുള്ള സൈനികരുടെ പോരാട്ട മനോവീര്യത്തിന് തുല്യമായിരുന്നു കൊവിഡിനെതിരായ എന്റെ പോരാട്ടവും. രോഗമുക്തയാകാനുള്ള എന്റെ പോരാട്ടങ്ങൾ സ്വന്തം ജീവിതത്തിനുവേണ്ടിയുള്ളതായിരുന്നു. ഹോം ഐസൊലേഷനിൽ കഴിയുമ്പോഴും ഈ വീര്യമാണ് എന്നെ രോഗത്തിൽ നിന്നും മുക്തയാക്കാൻ സഹായിച്ചത്’.- സുമലത പറയുന്നു
കൊവിഡ് കേസുകൾ സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കേണ്ടെന്ന് തീരുമാനിച്ചത് മറ്റുള്ളവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കരുതിയാണെന്നു സുമലത പറയുന്നു.’ആശുപത്രിയിൽ പ്രവേശിക്കാൻ എനിക്ക് എളുപ്പമായിരുന്നു. എന്നാൽ അങ്ങനെ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു’.
‘വീട്ടിലെ ഒരുമുറിയിൽ അടച്ചിരുന്ന് രോഗത്തോട് പോരാടുന്നത് എളുപ്പമല്ല. ഈ അവസ്ഥയിൽ ഭയം, ആശയക്കുഴപ്പം എന്നിവയിലൂടെയൊക്കെയാണ് ഓരോ രോഗികളും കടന്നു പോകുന്നത്. കൊവിഡ് ഒരിക്കലും തോൽപ്പിക്കാനാകാത്ത ഒരു രാക്ഷസനല്ല, മറിച്ച് നമുക്ക് ഒറ്റക്കെട്ടായി അതിനെ തോൽപ്പിക്കാൻ സാധിക്കും. ഐസൊലേഷനിൽ കഴിയുന്ന രോഗികളെ ഒറ്റപ്പെടുത്താതെ അവർക്ക് മാനസികമായ പിന്തുണ നൽകൂ’ സുമലത പറയുന്നു.
ജൂലൈ 6ന് രോഗം ബാധിച്ച സുമലത മണ്ഡലത്തിൽ അതിനു മുൻപ് പര്യടനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ആളുകളോട് കൊവിഡ് ബാധിതയാണെന്ന കാര്യം മറച്ച് വയ്ക്കുന്നത് തെറ്റാണെന്ന് തോന്നിയതായി സുമലത പറയുന്നു. ഇനി പ്ലാസ്മ ദാനം ചെയ്യാനായി കാത്തിരിക്കുകയാണ് നടി. ചില ടെസ്റ്റുകളുടെ റിസൾട്ട് കൂടി വന്നാൽ സുമലതയ്ക്ക് പ്ലാസ്മ ദാനം ചെയ്യാൻ സാധിക്കും.
0 Comments