സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനത്തിന് ഇത് കാരണമായി. മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ദിനംതോറും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന് പ്രധാന കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവമെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. കൃത്യമായ മുൻകരുതലുകൾ ആദ്യവേളകളിൽ സ്വീകരിച്ചിരുന്നു. എന്നാൽ ആ മുൻകരുതലിൽ വിട്ടുവീഴ്ച വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. രോഗത്തെ പ്രതിരോധിച്ചു നിർത്തുന്നതിൽ പ്രധാനം ക്വാറന്റീനും സാമൂഹിക അകലവും കൃത്യമായി പാലിക്കലും അക്കാര്യം ഉറപ്പു വരുത്തലുമാണ്. എന്നാൽ ഇതിൽ ചിലർ വിട്ടു വീഴ്ച വരുത്തി. ഇതും രോഗം പടരുന്നതിന് കാരണമായി. ചില വീഴ്ചകൾ സ്വാഭാവികമാണെന്നും എന്നാൽ അതിനപ്പുറമുള്ള അലംഭാവമാണ് നിലവിൽ ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാവരും കുറ്റബോധത്തോടെ അത് അംഗീകരിച്ചേ മതിയാവൂ. ഇനിയെങ്കിലും ഇക്കാര്യത്തിൽ ഗൗരവം വേണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇനിയും പരാതികൾ ഉയർന്നാൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.
0 Comments