കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചു കഴിഞ്ഞു. ഒരുപാട് സന്തോഷം… പക്ഷെ നമ്മൾ കാണുന്നതും അറിയുന്നതും ഒരു ഭാഗം മാത്രമാണ്. വേണ്ടതും വേണ്ടാത്തതുമായ സകലതും കുത്തിനിറച്ച്, നന്മയുള്ള ലോകമേയെന്ന പാട്ടും ചേർത്തുവച്ച ന്യൂസുകളെ മലയാളികൾ കണ്ടിട്ടുള്ളു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുള്ള പ്രവാസികൾ നാട്ടിലെത്തുമ്പോൾ നിരീക്ഷണ (quarantine) ത്തിലിരിക്കുന്നതും, അത് ഉറപ്പുവരുത്തുന്നതും നല്ല കാര്യം. പക്ഷെ അടച്ചിട്ട കൂട്ടിൽ നിന്ന് കാലാവധി കഴിഞ്ഞ് അവർ പുറത്തിറങ്ങാറുണ്ടോ? അതിനുള്ള ക്രമീകരണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ?.. ഇതൊക്കെ സംശയമാണ്. ഇക്കഴിഞ്ഞ June 4നാണ് ബാംഗ്ലൂർ ജോലിചെയ്യുന്ന രതീഷ് രാജേന്ദ്രനും ഭാര്യ ദീപ്തിയും, സ്വന്തം കാറിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്, ചേരാവള്ളിയിലെ(ആലപ്പുഴ) വീട്ടിലെത്തുന്നത്. വീട്ടിലുള്ള പ്രായമായ മാതാപിതാക്കളെയും സഹോദരനെയും ബന്ധു വീട്ടിലേക്കയക്കുകയും ചെയ്തു. കൃത്യം പത്താം ദിവസം കായംകുളം ഗവ:ആശുപത്രിയിൽ പോയി പരിശോധനയ്ക്ക് സ്രവങ്ങളെടുത്തു. 18ആം തിയതി തീരേണ്ട നിരീക്ഷണ കാലാവധി, കോവിഡ് ടെസ്റ്റ് റിസൾട്ട് വരാത്ത സാഹചര്യത്തിൽ വീണ്ടും തുടരേണ്ടി വന്നു…
കായംകുളം സർക്കാർ ആശുപത്രിയിൽ വിളിച്ചന്വേഷിച്ചപ്പോൾ, “നിങ്ങൾക്ക് വേണമെങ്കിൽ മാത്രം, റിസൾട്ട് വന്നാൽ, അങ്ങോട്ട് എത്തിച്ചേക്കാമെന്നാണ് ‘ നഴ്സ് രശ്മി പ്രതികരിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ റാപിഡ് ടെസ്റ്റ് കിറ്റിൽ റിസൾട്ട് കിട്ടുന്ന വാർത്ത നമ്മൾ എത്രത്തോളം ആഘോഷിച്ചെന്നത് ഇവിടെ വിസ്മരിക്കരുത്. പക്ഷെ രതീഷ് തന്റെ ഡോക്ടറായ സുഹൃത്തിനെ വിളിച്ചന്വേഷിച്ചപ്പോൾ 15ആം തിയ്യതിതന്നെ റിസൾട്ട് വന്നു എന്നറിയാൻ കഴിഞ്ഞു. ഇതിനുശേഷം 10 ദിവസങ്ങൾ കടന്ന് പോയിട്ടും ഉത്തരവാദിത്വപെട്ടവർക്ക് യാതൊരു വിവരവുമില്ലായിരുന്നു. ഒരുപാട് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റിസൾട്ട് എത്തിയില്ല എന്ന സ്ഥിരം പല്ലവി തന്നെയായിരുന്നു രതീഷിനുള്ള മറുപടി. സാധാരണ 7ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുന്ന റിസൾട്ട് സിസ്റ്റത്തിന്റെ കാര്യക്ഷമത എങ്ങനെ ഈ അവസ്ഥയിലായെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ പ്രശ്നങ്ങൾക്കെല്ലാം ശേഷം യാതൊരു പ്രതികരണവും ലഭിക്കാതായപ്പോൾ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് എഡ്‌വാർഡിനെ സമീപിച്ചു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയിൽ പ്രവർത്തിക്കേണ്ട അദ്ദേഹത്തിന്, ആരുടെ റിസൾട്ട് വന്നു, ഏതൊക്കെ റിസൾട്ടാണ് വന്നത് തുടങ്ങിയവയെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. തുടർച്ചയായ ഫോൺ വിളികൾക്കിടയിൽ റിസൾട്ടിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെന്നും, പിന്നീട് റിസൾട്ട് കാണ്മാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനത് ഒരുതുണ്ട് കടലാസായിരിക്കും,പക്ഷെ ചിലർക്കത് തിരികെ ജോലിക്ക് കയറാനുള്ള, യാത്രകൾ ചെയ്യാനുള്ള വിലയേറിയ രേഖയാണ്. ഒരു മാനുഷിക തലത്തിൽ ചിന്തിച്ചാൽ പുറത്തിറങ്ങി അല്പം ശുദ്ധവായു ശ്വസിക്കാൻ ഈ രേഖയ്ക്ക് പങ്കുണ്ട്. രതീഷ് അവസാനം കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നീങ്ങിയപ്പോൾ കായംകുളം കൗൺസിലർ അനിയോട് വിവരങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഇടപെടൽ മുഖേനയാണ് പുറത്തേക്കിറങ്ങാനുള്ള അനുമതി ലഭ്യമായത്. നാട്ടുകാരെപ്പേടിച്ച് രാത്രികാലങ്ങളിൽ ഒരുകള്ളനെപ്പോലെ സ്വന്തം വീട്ടിലേക്കെത്തി, രോഗ വാഹകരെന്ന് വിളികേൾക്കുന്ന പ്രവാസികൾക്കെല്ലാം ഈ കോവിഡ് ടെസ്റ്റ് റിസൾട്ട് വളരെ വിലയേറിയതാണ്. പിടിച്ച് കൂട്ടിലടക്കുമ്പോൾ, അവർക്കെന്നെങ്കിലും സ്വാതന്ത്ര്യം കിട്ടുന്നുണ്ടോയെന്ന് ആരോഗ്യപ്രവർത്തകരും ഗവണ്മെന്റും ഓർത്താൽ നന്ന്.
ശബ്‌ദരേഖ പുറത്ത് ക്വാറന്റൈൻ രോഗിയും ആശുപത്രി ജീവനക്കാരും നടത്തിയ ടെലിഫോൺ സംഭാഷണം കേൾക്കാം
കാൾ ഹിസ്റ്ററി
0 Comments