രോഗവ്യാപനം അതിവേഗം സംഭവിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനും മടിക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കൂട്ടം ആളുകള്‍ തങ്ങള്‍ക്ക് ഇതൊന്നും വരില്ല എന്നമട്ടില്‍ പെരുമാറുന്നു. ചില ആളുകള്‍ മറ്റ് ചില നാട്ടില്‍ പോയി രോഗം
സമ്പാദിച്ച് വരുന്നു. നമ്മള്‍ നിരന്തരമായി ജാഗ്രത പുലര്‍ത്തണം എന്ന് അദ്ദേഹം പറഞ്ഞു. ആലുവയില്‍ സ്ഥിതി കൂടുതല്‍ ഗൗരവകരമാവുകയാണ്. എറണാകുളത്ത് ഇന്ന് 66 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. ആലുവ ക്ലസ്റ്റര്‍ സോണായിട്ടുണ്ട്. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നു എന്ന് ഇന്ന് വാര്‍ത്ത കണ്ടു എന്നും സ്‌ഫോടനാത്മകമായ രീതിയില്‍ സംഖ്യ ഉയര്‍ന്നിട്ടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്തകള്‍ എത്തിക്കേണ്ടതുതന്നെയാണ്. വിമര്‍ശിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം നഷ്ടമാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സുകള്‍ എത്താന്‍ വൈകാം. വാഹനം അണുവിമുക്തമാക്കണം. സ്വാഭാവികമായ കാരണങ്ങളാല്‍ അല്‍പം വൈകുന്നത് ഒരു മഹാപരാധമായി പ്രചരിപ്പിക്കരുത്. ഇതിനെതിരെ രോഗികള്‍ തന്നെ പ്രതികരിക്കുന്നത് നാം കണ്ടു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നതാണ്. എന്തെങ്കിലും കാരണങ്ങളാല്‍ ഭക്ഷണം അല്‍പം വൈകിയാല്‍ അതിനെ സര്‍ക്കാറിന്റെ വീഴ്ച്ച എന്ന നിലയില്‍ പ്രചരിപ്പിക്കരുത്.
കളമശ്ശേരി മെഡിക്കല്‍ കോളെജിന്റെ വ്യാജവാര്‍ത്ത കൊടുത്തതിലൂടെ ആ മാധ്യമവും വഞ്ചിക്കപ്പെട്ടു. കൊവിഡ് പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടംകൂടിയാണ്. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമം തിരുത്തുന്നതായും കണ്ടില്ല. ഒരു പ്രത്യേക ഉദ്ദേശത്തോടെ നിര്‍മിക്കുന്ന വാര്‍ത്തകള്‍ ചിലര്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നു. മാധ്യമങ്ങളുടെ വന്‍ പങ്കാളിത്തം കൊവിഡ് ജാഗ്രതയില്‍ ഉണ്ടാവണം. പ്രത്യേക താത്പര്യങ്ങള്‍ മാറ്റിനിര്‍ത്തി നാടിന്റെ ജാഗ്രതയില്‍ പങ്കാളികളായി അതിന് മുന്നില്‍ ഉണ്ടാകണം എന്നാണ് പറയാനുള്ളത്.
പ്രതിപക്ഷ നേതാവ് പറഞ്ഞത് രോഗമുക്തി നിരക്കില്‍ പിന്നിലാണ് എന്നതാണ്. എവിടെയൊക്കെ പിന്നിലാണ് എന്ന് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ഗവേഷണം നടക്കട്ടെ. എന്നാല്‍ ഇത് നാടിന് നല്ലതല്ല. കൊവിഡ് പ്രതിരോധം താളം തെറ്റി എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ നമ്മുടെ പ്രത്യേകതകള്‍ കാണാനായില്ല എന്നുവരാം. ഡിസ്ചാര്‍ജ്ജ് പോളിസി പോലും നമ്മുടേത് വ്യത്യസ്തമാണ്. കേരളത്തില്‍ ആദ്യം സ്വീകരിച്ച രീതി അനുസരിച്ച് ടെസ്റ്റ് രണ്ട് തവണ നെഗറ്റീവ് ആയതിന് ശേഷമാണ് ഡിസ്ചാര്‍ച്ച് ചെയ്യുന്നത്. ആറന്മുളയില്‍ എത്തിയ വിദേശിയെ 22 തവണ ടെസ്റ്റ് നടത്തി. 3 തവണ നെഗറ്റീവ് ആയതിന് ശേഷമാണ് വിട്ടത്. മറ്റുള്ള സംസ്ഥാനങ്ങളില്‍ അങ്ങനെയല്ല. നമ്മള്‍ അങ്ങനെയാണ് ചെയ്യുന്നത്.
പുതുക്കിയ ഗൈഡ് ലൈന്‍ അനുസരിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും ടെസ്റ്റ് നിര്‍ദ്ദേശിക്കുന്നു. നമ്മള്‍ മുന്നിലാണെന്ന് കാണിക്കാന്‍ കേന്ദ്രത്തിന്റെ ഡിസ്ചാര്‍ജ്ജ് പോളിസി നമുക്ക് പിന്തുടരാമായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ സുരക്ഷയെക്കരുതിയാണ് ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. കണക്കുകളില്‍ ഒന്നാമതെത്തുകയല്ല, ശാസ്ത്രീയമായി ഇതിനെ മറികടക്കുകയാണ് ലക്ഷ്യം.
പെട്ടന്ന് രോഗികളുടെ എണ്ണം കൂടുമ്പോള്‍ നിരക്കും കൂടും. നിരക്ക് മാത്രം നോക്കിയാല്‍ 200 മാത്രം രോഗികള്‍ ഉള്ളയിടത്ത് 1500 രോഗികള്‍ ഉള്ളയിടത്തേക്കാള്‍ ഗുരുതരമാണ് അവസ്ഥ എന്ന് തോന്നും. എന്നാല്‍ അങ്ങനെയാണോ? ഇത് മനസിലായിട്ടും രോഗവ്യാപന തോത് നോക്കി ചിലര്‍ വിലയിരുത്തുന്നു. അദ്ദേഹം പറഞ്ഞു.
0 Comments