ഇന്ന് ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം. ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 40 വർഷങ്ങളായി. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇന്ത്യക്കാർ മുഹമ്മദ് റാഫിയുടെ ശബ്ദത്തിൽ പിറവിയെടുത്ത ഗാനങ്ങളെ ആരാധിച്ചുകൊണ്ടേയിരിക്കുകയാണ്. ലോകത്ത് എവിടെ പോയാലും ഇന്ത്യക്കാർക്ക് റാഫിയുടെ പാട്ടുകൾ ഗൃഹാതുരതയാണ്.
കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി. അത് മുഹമ്മദ് റാഫി പാടിയ ‘ദുനിയാ കെ രഖ് വാലെ’ ആയിരുന്നു. ഈ ഒരു സംഭവം മതി മുഹമ്മദ് റാഫി എന്ന പ്രതിഭാശാലിയെ അടയാളപ്പെടുത്താൻ. 1950-70 കാലഘട്ടത്തിൽ ഉർദു,ഹിന്ദി ഭാഷകളിലായി റാഫി ആലപിച്ച ചലച്ചിത്ര ഗാനങ്ങളല്ലാം അപൂർവസുന്ദരങ്ങളായിരുന്നു.
നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഒരു റാഫി ഗാനം ഉണ്ട്. അങ്ങനെ ആ പേര് ഒരു കാലഘട്ടത്തിന്റ് പര്യായമായി മാറി. ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ലതാ മങ്കേഷ്‌കറോടൊപ്പം ആലപിച്ചതിന്റ് റെക്കോഡ് മുഹമ്മദ് റാഫിയുടെ പേരിലുള്ളതാണ്.
നൗഷാദും എസ് ഡി ബർമ്മനും ബോംബെ രവിയും മദൻ മോഹനുമെല്ലാം മുഹമ്മദ് റാഫിയിലെ കലാകാരനെ ലോകത്തിന് മുന്നിൽ അഭിമാനപുരസരമാണ് അവതരിപ്പിച്ചത്.
മാറിയും മറിഞ്ഞും ചലിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ ഒരു ചാഞ്ചാട്ടവുമില്ലാതെ അനശ്വരമായി നിലകൊള്ളുന്ന ഗാനങ്ങൾ മുഹമ്മദ് റാഫിയുടെ പ്രൗഢ സ്വരത്തിൽ പിറവി കൊണ്ടവയാണ്. ഇന്നും ഓരോ പാട്ടും ഇന്ത്യന്‍ ജനത ഏറ്റുപാടികൊണ്ടിരിക്കുന്നു.
0 Comments