തിരുവനന്തപുരം; വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയുന്നതിന് ശാശ്വത പരിഹാരമായി വ്യവസായ വകുപ്പ്. കരിമ്പന തൈകള്‍ പ്രത്യേക രീതിയില്‍ നട്ടുവളര്‍ത്തിയുള്ള ജൈവവേലിയാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍പാമാണ് ജൈവവേലി നിർമ്മിക്കുന്നത്. കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിലെ കൊട്ടിയൂര്‍ വന മേഖലയില്‍ പദ്ധതിക്ക് തുടക്കമായി. വനം നകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കം
വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്ന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കാറുണ്ട്. വന്യ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘട്ടനം ഇല്ലാതാക്കാന്‍ ഗവണ്‍മെന്റ് ഫലപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍പാം ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ജൈവവേലി നിര്‍മ്മിക്കുകയാണ്. കരിമ്പന തൈകള്‍ പ്രത്യേക രീതിയില്‍ നട്ടുവളര്‍ത്തിയാണ് ജൈവവേലി ഒരുക്കുന്നത്. കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിലെ കൊട്ടിയൂര്‍ വന മേഖലയില്‍ പദ്ധതിക്ക് തുടക്കമായി. വനം നകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പാല്‍മിറ ബയോഫെന്‍സിംഗിലൂടെ ആനകളെ തടയുകയാണ് ലക്ഷ്യം. ശ്രീലങ്കയില്‍ നടപ്പാക്കി വിജയിച്ച മാതൃക പിന്തുടര്‍ന്നാണ് കെല്‍പാം പദ്ധതി ആവിഷ്‌കരിച്ചത്. കൊട്ടിയൂരില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ നാലു വരികളിലായി 4000 തൈകള്‍ പ്രത്യേകരീതിയില്‍ നട്ടുവളര്‍ത്തിയാണ് ജൈവവേലി തീര്‍ക്കുക. ഗുണഭോക്താക്കളായ പ്രദേശവാസികള്‍ തൈകള്‍ പരിപാലിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 5 വര്‍ഷത്തിന് ശേഷം പരിപാലനം ആവശ്യമില്ല. കെല്‍പാമിന്റെ വളര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കും. കരിമ്പനയില്‍ നിന്ന് ലഭ്യമാകുന്ന നൊങ്ക്, അക്കാനി (നീര), പനം പഴം എന്നിവ കെല്‍പാമിന്റെ ഉല്‍പന്നങ്ങളുടെ പ്രധാന അസംസ്‌കൃത വസ്തുവാണ്. ഒപ്പം പനയോല, പനയോല നാര്, പനം തടി എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍, ഫര്‍ണിച്ചര്‍ എന്നിവ ഉല്‍പാദിപ്പിക്കാനുമാകും. കരിമ്പനകള്‍ മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൂടുതല്‍ ആഗിരണം ചെയ്യുകയും ഓക്‌സിജന്‍ കൂടുതല്‍ പുറത്ത് വിടുകയു ചെയ്യുന്നവയാണ്. അവയുടെ വേരുകള്‍ വളരെ ആഴത്തില്‍ പോകുന്നതിനാല്‍ മണ്ണൊലിപ്പ് തടയുകയും സമീപപ്രദേശങ്ങളിലുള്ള ഭൂഗര്‍ഭജലം ശുദ്ധമാക്കുകയും ചെയ്യുന്നു.
0 Comments