പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്ക് ക്ലിയറൻസ് നൽകുന്നതിനുമുൻപ് സോഷ്യൽ മീഡിയ സ്വഭാവം കൂടി പരിശോധിക്കാൻ ഉത്തരാഖണ്ഡ് പൊലീസ് തീരുമാനിച്ചു. ഇന്ത്യയിലെ പ്രധാന സമൂഹ മാധ്യമങ്ങൾ ആയ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയാണ് പരിശോധിക്കുന്നത്. പാസ്‌പോർട്ട് അപേക്ഷകരുടെ സോഷ്യൽ മീഡിയ പെരുമാറ്റം പരിശോധിച്ചുറപ്പിക്കാൻ ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇത് ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനം പാസ്പോർട്ടിനായി സമൂഹമാധ്യമങ്ങളും പരിശോധിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം വർധിക്കുന്നത് തടയാൻ പാസ്‌പോർട്ട് അപേക്ഷകരുടെ ഓൺലൈൻ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ വ്യാഴാഴ്ച പറഞ്ഞു. സമൂഹത്തിൽ കുഴപ്പങ്ങൾ വളർത്തുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം വർധിക്കുന്നത് തടയാൻ ഈ നടപടി ആവശ്യമാണെന്ന് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കുമാർ പറഞ്ഞു.
0 Comments