ലോകം കണ്ട പ്രശസ്തമായ ദുരന്തങ്ങളിലൊന്നായിരുന്നു, ടൈറ്റാനിക് കപ്പൽ ആഴക്കടലിലേക്ക് മറഞ്ഞത്. ഒരിക്കലും മുങ്ങില്ലെന്നു അഹങ്കരിച്ച ആ പടുകൂറ്റൻ കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളെ തേടിപ്പോയപ്പോൾ, രക്ഷപ്പെട്ടത് എഴുനൂറോളം പേര്‍ മാത്രമാണ്. മഞ്ഞുമലയോട് ശക്തികാണിച്ച് സംഭവിച്ച ടൈറ്റാനിക്കിന്റെ നാശം എണ്ണപ്പെട്ട കപ്പൽ ദുരന്തങ്ങളിൽ ഒന്നു മാത്രമാണ്. ടൈറ്റാനിക് ദുരന്തത്തിന്റെ കൃത്യം 74 വർഷങ്ങൾക്ക് മുൻപ് മറ്റൊരു കപ്പൽ മുങ്ങിയിരുന്നു. ‘പുലാസ്‌കി’യെന്ന് നാമകരണം ചെയ്യപ്പെട്ട ഈ കപ്പൽ, ഒരു ജൂണ്‍ 14ന് അർധരാത്രിയിൽ നോര്‍ത്ത് കാരലൈനയ്ക്ക് 30 മൈല്‍ മാറി ആഴക്കടലിലേക്ക് മുങ്ങിത്താണു. 37 ക്രൂ അംഗങ്ങളും 160ന് മുകളിൽ യാത്രക്കാരുമുണ്ടായിരുന്നു ഈ കപ്പലിൽ. ടൈറ്റാനിക്കിന് മഞ്ഞുമല വഴി വെച്ചതെങ്കിൽ പുലാസ്‌കിന്റെ ദുരന്തത്തിനു കാരണമായത് ആവി എന്‍ജിനിലെ ബോയിലറുകളിലൊന്ന് പൊട്ടിത്തെറിച്ചതായിരുന്നു. ഭീകരമായ ആ സ്‌ഫോടനം നടന്നയുടനെ ഒട്ടേറെ പേര്‍ മരിച്ചു. രക്ഷപ്പെടാന്‍ ആകെയുണ്ടായിരുന്ന മൂന്നു ബോട്ടുകളില്‍ 59 പേര്‍ മരണ വെപ്രാളത്തോടെ ചാടിക്കയറി. തുഴഞ്ഞ് നീങ്ങുമ്പോഴേക്കും പിന്നിലായ് ആ ഭീമാകാരൻ കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. 128 പേർ അന്നു മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ധനികര്‍ മാത്രം യാത്രക്കാരായിരുന്ന ‘പുലാസ്‌കി’ കടലിലേക്ക് താഴ്ന്നത് കണക്കില്ലാത്ത സമ്പത്തുമായിട്ടായിരുന്നു. പക്ഷെ ഇത് ആർക്കും അറിവില്ലായിരുന്നു എന്നതാണ് സത്യം. വര്‍ഷങ്ങളോളം കപ്പല്‍ ആഴങ്ങളില്‍ മറഞ്ഞിരുന്നു. 2018ന്റെ തുടക്കത്തിൽ വടക്കന്‍ കാരലൈന തീരത്തുനിന്ന് ഏകദേശം 40 മൈല്‍ മാറിയുള്ള തിരച്ചിലിൽ സ്വർണം, വെള്ളി തുടങ്ങിയ നാണയങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ പരിശോധിച്ചപ്പോള്‍ എല്ലാം 1838 നേക്കാള്‍ മുന്‍പുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഏകദേശം 75 ലക്ഷം മതിപ്പുവിലയുള്ള നാണയങ്ങളായിരുന്നു അന്ന് കിട്ടിയത്. അക്കാലത്തെ ധനികര്‍ മാത്രം ഉപയോഗിക്കുന്ന പെട്ടികളിലായിരുന്ന നാണയങ്ങള്‍ക്കൊപ്പം പെട്ടികളുടെ താക്കോലും കണ്ടെത്തി. അന്നത്തെ കപ്പലിലെ യാത്രികനായ ചാൾസ് റിജ് എന്നയാളിന്റെ 15 ലക്ഷം വിലമതിക്കുന്ന സമ്പാദ്യം നഷ്ടപ്പെട്ടിരുന്നു. ചാൾസ് റിജിന്റെ ഈ വെളിപ്പെടുത്തൽ നിധിയ്ക്ക് കൂടുതൽ ആകാംഷ നൽകി. കൂടാതെ ചെയ്നിൽ ഉള്ള ഒരു വാച്ച് അവിടെ നിന്ന് ലഭിച്ചു. ഇത് അന്നത്തെ ആഡംബര വസ്തുക്കളിലെ പ്രധാനമായ ഒരു ഘടകമാണ്. അതിലെ സമയവും, കപ്പൽ മുങ്ങിയ സമയവും ഏകദേശം ഒന്നുതന്നെയായിരുന്നു. കപ്പൽ മുങ്ങി അൽപനേരം കഴിഞ്ഞ് വാച്ച് നിശ്ച്ചലം ആയിരിക്കാമെന്ന നിഗമനത്തിൽ ഗവേഷകർ എത്തുകയും ചെയ്തു. മുങ്ങിയ സ്ഥലം കൃത്യമായി അറിയാത്തതും, സ്രാവുകൾ കൂടുതലായി കാണപ്പെടുന്ന ഭാഗമായതിനാലും ഈ കപ്പൽ ആഴങ്ങളിൽ ആർക്കും പിടിതരാതെ ഇന്നും മറഞ്ഞിരിക്കുന്നു.
0 Comments