നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ രണ്ട് മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
പ്രതിയെ കണ്ടെത്താൻ ഇൻ്റർപോളിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇൻ്റർ പോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
വിജയ് ബാബുവിനോടുള്ള താരസംഘടന അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാലാ പാർവ്വതിക്ക് പിന്നാലെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കൗണ്‍സലിൽ നിന്ന് മാറ്റി നിർത്തണം എന്നായിരുന്നു ശ്വേത മേനോൻ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെൽ ശുപാർശ നൽകിയിരുന്നത്.
ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവിൽ നിന്ന് കത്തെഴുതി വാങ്ങി, ‘അമ്മ’ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജി.
0 Comments