വർഗീയ ലഹള പരത്താനും, സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടിയും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ വളച്ചൊടിച്ചെന്ന് ഗോകുൽ സുരേഷ് ഗോപി ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു . പൊതുവെ എല്ലാ മത വിഭാഗങ്ങളും നടത്തിപ്പിനുള്ള പണത്തിനു പുറമെ മറ്റുള്ളവരെ സഹായിക്കാൻ ഒരു പങ്ക് മാറ്റിവെയ്ക്കാറുണ്ട്. അത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന നന്മയാണ്. ഈ സാഹചര്യത്തിൽ അവരിൽ നിന്നും വീണ്ടും പണമെടുക്കുന്നത് ഉചിതമാണോ എന്ന ചോദ്യമാണ് താൻ ഉന്നയിച്ചതെന്ന് ഗോകുൽ പറയുന്നു. “അമ്പലമാണെങ്കിലും ക്രിസ്ത്യൻ പള്ളിയാണെങ്കിലും, മുസ്ലിം പള്ളിയാണെങ്കിലും ഇത് തെറ്റാണെന്നാണ്” വിവാദ പോസ്റ്റിലെ ആദ്യ വാചകംതന്നെ പറയുന്നത്. പിന്നെ എങ്ങനെയാണ് ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. അച്ഛന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും അതിനോട് ഒരു വിഭാഗം കാണിക്കുന്ന കടുത്ത അസഹിഷ്ണുതയുമാണ്, ഗോകുലിന് നേരിടുന്ന ഈ ആക്രമണങ്ങൾക്ക് പിന്നിൽ. അതിന് വലിയൊരു ഉദാഹരണമാണ് ഗോകുലിന്റെ ഫേസ്ബുക് പോസ്റ്റിലെ ഓരോ കമ്മെന്റുകളും. ഒരു വലിയ വിഭാഗം ഫേക്ക് അക്കൗണ്ടിൽ നിന്നാണ് പ്രതികരിച്ചിട്ടുള്ളത്, കൂടാതെ അസഭ്യവർഷങ്ങളിൽ ഉപയോഗിക്കുന്ന സങ്കി, ചാണകം പോലുള്ള പ്രയോഗങ്ങൾ ഇതിനു ആക്കം കൂട്ടുന്നു.
പ്രമുഖ മാധ്യമം തന്റെ ന്യൂസ് റിപ്പോർട്ട് ചെയ്തപ്പോൾ അതിലെ വിമർശനങ്ങൾക്ക് ഗോകുൽ മറുപടി പറഞ്ഞപ്പോൾ ആ കമന്റ്സ് ഡിലീറ്റ് ചെയ്ത മാധ്യമ നീതിയെക്കുറിച്ചും ഗോകുൽ ചോദ്യങ്ങൾ ഉയർത്തുന്നു.”ഞാൻ സങ്കിയും, ബി ജെ പിയുമല്ല, സഖാ. ഇ കെ നയനാരിന്റെയും സഖാ. വി എസ് അച്യുതാനന്ദന്റെയും കാലത്ത് നിലനിന്നിരുന്ന യഥാർത്ഥ കമ്യുണിസത്തിന്റെ കടുത്ത വിശ്വാസിയാണ്” താനെന്നു വ്യക്തമാക്കുമ്പോൾ, 1993ൽ ജനിച്ച ഗോകുലെങ്ങനെ 2004ൽ മരിച്ച നയനാരിന്റെ കമ്മ്യൂണിസത്തെ വിശ്വസിക്കുമെന്ന കമെന്റുകളുയരുന്നു. കമ്മ്യൂണിസത്തിന്റെ മുൻതലമുറക്കാരുടെ ചിന്താഗതികളെ പിന്തുടരാൻ അവരുടെ കാലഘട്ടത്തിൽ ജീവിക്കണമെന്ന വിഡ്ഢി കമെന്റുകൾ വായിക്കുമ്പോൾതന്നെ ചില രാഷ്ട്രീയ താല്പര്യങ്ങൾ ഇതിന് മുകളിൽ അടിച്ചേല്പിക്കപ്പെടുന്നു എന്ന് മനസിലാക്കാം. ചില ഓൺലൈൻ മാധ്യമങ്ങൾ നന്നായി ഈ വാർത്തയെ ആഘോഷിച്ചു. പോസ്റ്റ് മതപരമായ ആശയങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ അതിനു ക്ഷമ ചോദിച്ചു ഗോകുൽ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നു. തിരഞ്ഞെടുപ്പിലേക്ക് ഇനി അധികം ദൂരമില്ല എന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോൾ, ചിലർ കാണിക്കുന്ന ഉത്കണ്ഠ കണ്ണുകൊണ്ട് മാത്രം കണ്ടാൽ പോരാ എന്ന ചിന്തയാണ് ഒരു സാധരണക്കാരന്റെ മനസ്സിൽ ഇതൊക്കെ കാണുമ്പോൾ ഉയർന്നു വരിക.
0 Comments