ഒരിക്കൽ, എന്റെ സ്വപ്നങ്ങളുടെ കൂടെ നടന്നവനാണ് വെങ്കിടേഷ്. ഹൃദയാഘാതത്തിന്റെ നിഴലില്‍ എത്തിയ ദുരന്തം കേവലം മുപ്പത് കഴിഞ്ഞ ഈ യുവാവിന്‍റെ ജീവനെടുത്തു. ഒരു വര്‍ക്കുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയപ്പോള്‍ കടുത്ത ഹൃദയബാധയുണ്ടാകുകയും തളര്‍ന്നു വീഴുകയും കോമയിലാകുകമായിരുന്നു. തുടര്‍ന്ന് ജീവനറ്റ ശരീരവുമായി മരണം കാത്തുള്ള എത്ര മാസങ്ങള്‍!
സംവിധായകന്‍ മനസ്സില്‍ കണ്ട കഥാപാത്രങ്ങളെയും രംഗങ്ങളെയും ക്യാന്‍വാസില്‍ ജനിപ്പിക്കുന്ന കലാകാരന്‍. ഒടിയന്റെ ഡിസൈന്‍ വര്‍ക്കുകള്‍ എനിക്കൊപ്പമിരുന്നു ചെയ്തത് വെങ്കിയുടെ ടീമാണ്- വെങ്കി, ലാല്‍, ഗോകുല്‍ രാജ്, സേതു എന്നിവരങ്ങടുന്ന ടീം. വെങ്കി അന്ന് ചെയ്ത ചില പോസ്റ്ററുകള്‍ അതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും അഭിനന്ദനങ്ങള്‍ നേടുകയും ചെയ്തിരുന്നു. ഒടിയന് ശേഷം മഹാഭാരതത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്ന ഇവര്‍ ചെയ്ത സ്കെച്ചുകളാണ് ആ സിനിമയുമായി ബന്ധപ്പെട്ടു കണ്ടിട്ടുള്ളത്.
കാർഡിയാക്ക് അറസ്റ്റിനെ തുടർന്ന് അഡ്മിറ്റായ വെങ്കിയെ ഐസിയുവില്‍ പോയി ഞാൻ കണ്ടിരുന്നു. എപ്പോഴും പ്രസന്നവദനനായി ചുറുച്ചുറുക്കോടെ ഞാൻ കണ്ടിരുന്ന വെങ്കിയായിരുന്നില്ല അവിടെ … ഓർമ്മ നഷ്ടപ്പെട്ടു ജീവച്ഛവമായ ഒരു ശരീരം. ഇനിയൊരിക്കലും വെങ്കിക്ക് അവന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു ഞാൻ അറിഞ്ഞു. സേതു അടുത്തിടെ കാണിച്ച ഒരു ഫോട്ടോയില്‍ ഞാന്‍ അവനെ ഒടുവിലായി കണ്ടു- ലോകത്തെ കുറിച്ച് ഒന്നുമറിയാതെ, സ്വബോധം നഷ്ടപ്പെട്ട, മെലിഞ്ഞുണങ്ങിയ ശരീരവുമായി കിടപ്പിലായ എന്റെ പ്രിയപ്പെട്ട അനിയൻ. മഹാഭാരതം പ്രൊജക്റ്റ് പുനരാരംഭിക്കുമ്പോൾ തിരിച്ച് വരണമെന്നും അതിഗംഭീരമാക്കണമെന്നും സ്വപ്നങ്ങൾ പങ്കുവെച്ചവനായിരുന്നു.
ജീവിതത്തിലേക്ക് അവൻ ചേർത്തു നിർത്തിയ പ്രിയപ്പെട്ടവൾക്കും കുഞ്ഞിനും ഇനി ആ സാമീപ്യമില്ല. വെങ്കിയ്ക്ക് കിട്ടാതെ പോയ എല്ലാ ഭാഗ്യങ്ങളും, ദീർഘായുസ്സും, ആയുർ ആരോഗ്യവും അവര്‍ക്കുണ്ടാകട്ടെയെന്ന് മനസ്സ് നിറഞ്ഞു പ്രാര്‍ത്ഥിക്കുകയാണ്.
അര്‍ത്ഥം നഷ്ടമായിടത്ത് നിന്നും ആശ്വാസത്തിലേക്കാണ് വെങ്കി മറഞ്ഞു നീങ്ങിയത്… ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
0 Comments