കൊവിഡ് പ്രതിരോധത്തിന് ഇനി പൊലീസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് ഇനി പൊലീസിനെ നിയോഗിക്കും. സമ്പർക്കപ്പട്ടികയും മറ്റും ഇനി പൊലീസ് ആയിരിക്കും തയാറാക്കുക. കൂടാതെ കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുക്കും.
ഡിജിപിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക പൊലീസ് സംഘമായിരിക്കും സമ്പർക്ക പട്ടിക തയാറാക്കുക. സബ് ഇൻസ്പെക്ടർ അടങ്ങുന്ന നാലംഗ പൊലീസുകാരായിരിക്കും ഈ ചുമതല നിർവഹിക്കുക. 24 മണിക്കൂറിനുള്ളിൽ രോഗിയുമായി ബന്ധപ്പെട്ട് പത്ത് ദിവസത്തെ വിവരങ്ങൾ ശേഖരിക്കും. ടവർ സിഗ്നലും ഫോൺ വിളികളും പരിശോധിച്ചായിരിക്കും പട്ടിക തയാറാക്കൽ.
കണ്ടെയ്മെന്റ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് ഡിജിപി അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കായിരിക്കും ജില്ലകൾ തിരിച്ചുള്ള ചുമതല. മോട്ടോർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിൽ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും പച്ചക്കറി, മത്സ്യ ചന്തകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാൻറ്, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നുമാണ് വിവരം.
0 Comments