ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി. മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.
ദേശീയ പുരസ്ക്കാരത്തെക്കുറിച്ചും സലാലയിൽപ്പോയതിനെക്കുറിച്ചും താരം മനസ്സ് തുറതക്കുന്നു. ഒരു പരിപാടിക്ക് വേണ്ടിയായിരുന്നു സലാലയ്ക്ക് പോയത്. ആദ്യമായാണ് ആ സ്ഥലത്തേക്ക് പോയത്.
എയർപോർട്ടിലെത്തിയപ്പോഴായിരുന്നു ദേശീയ അവാർഡ് ലഭിച്ച വിവരം അറിഞ്ഞത്. ഇന്നും മറക്കാനാവില്ല ആ നിമിഷമെന്ന് താരം പറയുന്നു.
പൊതുവെ യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്. കംഫർട്ടായിരിക്കുന്നവർക്കൊപ്പം യാത്ര പോവാനാണ് ഇഷ്ടം. പഠന സമയത്ത് കോളേജിൽ നിന്നും വീട്ടിലേക്ക് വരാനായി ഒറ്റയ്ക്ക് നടത്തിയ യാത്രകളാണ് ധൈര്യശാലിയാക്കി മാറ്റിയതെന്നും താരം പറയുന്നു. ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അന്ന് വീട്ടിൽ നിന്നും കോളേജിലേക്ക് തിരിച്ച് പോവുന്ന യാത്രയിൽ അടുത്തിരിക്കുന്നവരെയെല്ലാം സുഹൃത്തുക്കളാക്കി മാറ്റാറുണ്ട്. അടുത്തിരുന്നവരോട് സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചുമൊക്കെയായിരുന്നു അന്നത്തെ യാത്ര.
ഇന്നത്തെപ്പോലെ മൊബൈൽ ഫോണിൽ തലപൂഴ്ത്തിയിരിക്കുന്ന കാലമായിരുന്നില്ല അത്. അന്ന് ലഭിച്ച പല സൗഹൃദങ്ങളും ഇന്നും ഒപ്പമുണ്ട്.
ബഹ്റൈൻ യാത്രയ്ക്കിടയിലുണ്ടായ സംഭവത്തെക്കുറിച്ചും സുരഭി പറഞ്ഞിരുന്നു. വീസയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞ് പോലീസ് വന്ന് അവർക്കൊപ്പം കൂട്ടിക്കൊണ്ട് പോയിരുന്നു. അവർ പറയുന്നതൊന്നും മനസ്സിലാകുന്നുമുണ്ടായിരുന്നില്ല. കുറേക്കഴിഞ്ഞാണ് സംഘാടകർ തന്നെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അവർ വിളിച്ചതോടെ പോലീസ് സംഘം വിട്ടയയ്ക്കുകയായിരുന്നു. ആ സംഭവത്തിൽ വലിയ പേടിയൊന്നും തോന്നിയിരുന്നില്ലെന്നും സുരഭി കൂട്ടിച്ചേർത്തു
0 Comments